ബെർലിൻ: ജർമൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി 2006 മുതൽ രാജ്യത്ത് നിലവിലുള്ള വിവരാവകാശ നിയമം വെട്ടിച്ചുരുക്കാൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരുങ്ങുന്നു.
രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളും സൈബർ ആക്രമണങ്ങളും മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ ഇത് ഭരണകൂടത്തിന്റെ സുതാര്യത തകർക്കുമെന്നും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
യൂറോപ്പിലെ പ്രവാസികൾക്കും മാധ്യമങ്ങൾക്കും നിർണ്ണായകമാവുന്ന പുതിയ നിയമ പരിഷ്കാരത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
1. സംഘടനകളെ ഒഴിവാക്കും; വ്യക്തികൾക്ക് മാത്രം അനുമതി
നിലവിലെ വിവരാവകാശ നിയമപ്രകാരം ജർമനിയിലെ ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഫെഡറൽ ഏജൻസികളിൽ നിന്നും വിവരങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആവശ്യപ്പെടാം. എന്നാൽ പുതിയ കരട് നിർദ്ദേശപ്രകാരം:
ഇനി മുതൽ സംഘടനകൾക്കോ അസോസിയേഷനുകൾക്കോ വിവരങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കില്ല, "വ്യക്തികൾക്ക്' മാത്രമേ ഇതിന് അവകാശമുണ്ടായിരിക്കൂ.
വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഭീഷണികൾ തടയാൻ എന്ന പേരിൽ വിവരങ്ങൾ നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ പേരുകൾ പൂർണമായും കറുത്ത മഷി പുരട്ടി മറച്ചുപിടിക്കും.
2. വിദേശ പൗരന്മാർക്ക് വിവരങ്ങൾ ലഭിക്കില്ലേ?
ഏറ്റവും വലിയ വിവാദത്തിന് കാരണമായിരിക്കുന്നത് ഈ നിർദ്ദേശമാണ്. വിവരാവകാശ നിയമം ഉപയോഗിക്കാനുള്ള അവകാശം ഇനി മുതൽ "ജർമൻ പൗരന്മാരും ജർമ്മനിയിൽ താമസിക്കുന്ന മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാരും' മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള മറ്റ് വിദേശ പൗരന്മാർക്ക് ജർമ്മൻ സർക്കാരിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ തേടാൻ സാധിക്കാതെ വരും.
കൂടാതെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
3. കനത്ത പ്രതിഷേധവുമായി പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും
ഗ്രീൻ പീസ്, ട്രാൻസ്പെരൻസി ഇന്റർനാഷണൽ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങി നൂറിലധികം സിവിൽ സൊസൈറ്റി സംഘടനകൾ സംയുക്തമായി ഈ നീക്കത്തിനെതിരേ സർക്കാരിന് കത്തയച്ചു.
വിവരങ്ങൾ ചോദിക്കാനുള്ള അവകാശം തടയുന്നതിലൂടെ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരിനെ നിരീക്ഷിക്കാനുള്ള പൊതുജനങ്ങളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷമായ ഗ്രീൻ പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഭരണകക്ഷിയിൽ ഭിന്നത; നിയമം പാസാകുമോ?
പ്രതിഷേധം ശക്തമായതോടെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ പാർലമെന്റിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് എസ്പിഡി വ്യക്തമാക്കി കഴിഞ്ഞു.
ജർമനിയിൽ 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വിവരങ്ങളും പൗരന്മാർക്ക് കൃത്യമായി ലഭിച്ചിരുന്നു.
ഈ സുതാര്യത ഇല്ലാതാക്കാനുള്ള സർക്കാരിന്റെ നീക്കം വരും ദിവസങ്ങളിൽ ജർമ്മൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.